Wilma : Story Motivation

 *തോൽവികൾ നിരാശയിലേക്കുള്ള ചൂണ്ടുപലകയല്ല... പഠിക്കാം ഇത് വിൽമയുടെ ജീവിതത്തിൽ നിന്ന്*


തലക്കെട്ടിലെ പ്രധാന വാചകം നമുക്ക് നമ്മുടെ മക്കൾക്കായി പറഞ്ഞ് കൊടുക്കാനാകണം;

വിദ്യാഭ്യാസ രംഗത്തു മാത്രമല്ല. ജീവിതത്തിലും തോൽവി എന്ന് പറയുന്നത് അവസാന വാക്കല്ല.

 അവസാനത്തെ മണിക്കൂറില്‍ നിന്നു പോലും നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയും. 

ജീവിതം ഫുട്‌ബോള്‍ പോലെയല്ല, ടെന്നീസ് പോലെയാണെന്നാണ് ലൈഫ് കോച്ചുകൾ പറയാറ്. 

ഫുട്‌ബോളില്‍ പൂജ്യം ഗോളുമായി നില്‍ക്കുന്ന ടീമിനെതിരെ എതിര്‍ ടീം പത്തു ഗോളടിക്കുകയും, എന്നാല്‍ കളി തീരാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളുവെങ്കില്‍ പിന്നെ ഒരു ടീമിനും കളിയെ തിരികെ പിടിക്കാനാവാത്ത വിധം ഫൈനൽ റിസൾട്ടിലേക്കെത്തും. എന്നാല്‍ ടെന്നീസ് കളിയിലാകട്ടെ എതിരാളി മാച്ച് പോയിന്റില്‍ നില്‍ക്കുകയാണെങ്കില്‍ പോലും ആ നിമിഷം മുതല്‍ എല്ലാ ഗെയിമും സ്വന്ത

മാക്കുകയാണെങ്കില്‍ കളിക്കാരന് കളിയിലേക്ക് തിരിച്ചു വരാനും കളി ജയിക്കുവാനുമാവും. ജീവിതം അവസാന നിമിഷത്തില്‍ നിന്നു പോലും ജയിച്ചു കയറാവുന്ന ഗെയിമാണ് എന്ന് ചുരുക്കം. 


ഞാനിന്ന് പറയുന്നത് നിങ്ങളൊക്കെ പല ക്ലാസുകളിലും പ്രഭാഷണങ്ങളിലും പരിശീലനവേദികളിലും പറഞ്ഞ് കേട്ട ഒരു വ്യക്തിയുടെ കഥ തന്നെയാണ്.


ഒരിക്കലും നടക്കില്ലെന്നു ഡോക്ടർ‍; പക്ഷേ അവൾ പറപറന്നു


റെയിൽവേ പോർട്ടറായ അച്ഛന്റെ 22 കുട്ടികളിൽ 20–ാമത്തേത്. ദരിദ്രകുടുംബത്തിൽ മാസംതികയാതെ പിറന്നവൾ. ബാല്യത്തിൽ ഇരട്ട ന്യൂമോണിയ, സ്കാർലറ്റ് ഫീവർ എന്നിവയ്ക്ക് ഇരയായി. നാലു വയസ്സിൽ പോളിയോ ബാധിച്ച് എട്ടു വയസ്സുവരെ കാൽ ബ്രെയ്സ് വച്ചു ബലപ്പെടുത്തേണ്ടിവന്നവൾ

 ‘നീ ജീവിതത്തിൽ ഒരിക്കലും നടക്കില്ല’ എന്നു പറഞ്ഞ ‍ഡോക്ടറെക്കാൾ കൂടുതൽ അമേരിക്കയിലെ ഈ കറുത്തവർഗക്കാരി പെൺകുട്ടി വിശ്വസിച്ചത് ‘നീ നടക്കും’ എന്ന് ഉറപ്പിച്ച സ്വന്തം അമ്മയെ. 


ഒരൊറ്റ ഒളിംപിക്സിൽ മൂന്നു മെഡലുകൾ നേടുന്ന ആദ്യ അമേരിക്കൻ വനിതയായി ഇവൾ മാറിയെന്നു കേട്ടാൽ വിശ്വസിക്കാൻ വിഷമം.

 ഇതെപ്പറ്റി തളരാത്ത ദൃഢനിശ്ചയം എന്നല്ലാതെ മറ്റെന്താണ‌ു പറയുക?

 ‘തോൽക്കാനെനിക്കു മനസ്സില്ല’ എന്നത് വിൽമാ റുഡോൾഫിന്റെ വിജയമന്ത്രമായിരുന്നു.


1960 ലെ റോം ഒളിംപിക്സിൽ കായിക ലോകത്തെ മാത്രമല്ല, വൈദ്യശാസ്ത്രത്തെ തന്നെയും അത്ഭുതപ്പെടുത്തിയ ഒരു സുവർണ താരത്തിൻ്റെ ഉദയമാണുണ്ടായത്.


 വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് എന്ന ആ താരത്തെ കൊടുങ്കാറ്റ്, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ചു... വേഗത്തിന്റെ ഈ രാജകുമാരി, വിധിയെഴുതിയ ജീവിതം ഇച്ഛാശക്തികൊണ്ട് മാറ്റിയെഴുതിയവളാണ്.


വിൽമയുടെ ജനനം തന്നെ പൂർണ വളർച്ചയെത്താതെയായിരുന്നു. 

1940 ജൂൺ 23ന് അമേരിക്കയിലെ ടെന്നസിയിൽ റെയിൽവേയിൽ ചുമട്ടു തൊഴിലാളിയായിരുന്ന എഡിൻ റുഡോൾഫിന്റെയും ബ്ലാങ്ക് റുഡോൾഫിന്റെയും മകളായാണു ജനനം. വിൽമയ്ക്ക് 21 സഹോദരങ്ങളുണ്ടായിരുന്നു എന്ന് മുമ്പേ പറഞ്ഞല്ലോ...


4–ാം വയസ്സിൽ ഇൻഫന്റൈൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. 

തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. 

പോളിയോ, ന്യൂമോണിയ, സ്കാർലറ്റ്ഫിവർ.... 

ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും.  

ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി.

 പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കിയ കഥയാണ് വൈദ്യശാസ്ത്രം കാണുന്നത്.


രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ പ്രിയപ്പെട്ട അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. 

പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു–

‘എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്....

 പക്ഷേ, എന്റെ അമ്മ എന്നോട് പറഞ്ഞു നിനക്ക് കഴിയുമെന്ന്... അന്ന് മുതൽ ഞാൻ എൻ്റെ അമ്മയെ വിശ്വസിച്ചു... അമ്മയുടെ പ്രചോദനമാണ് എന്നെ ഇവിടെ എത്തിച്ചത്.'


9–ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്. പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. 

ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. പതിനൊന്നാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു.

 തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. 

ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി  മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംപിൾ ആയിരുന്നു.

 അദ്ദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 

16 വ‌യസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 

1956ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യംതന്നെ പുറത്തായി. 

എങ്കിലും 4x100 റിലേയിൽ വെങ്കലം നേടി. 

പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്. 

100, 200 മീറ്ററുകളിലും 4x100 റിലേയിലും സ്വർണം. ട്രിപ്പിളാണ് കളിക്കളത്തിലെ ആ രാജകുമാരി നേടിയത്.

100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അവരുടെ വിജയം. 

11 സെക്കൻഡിലായിരുന്നു ഫിനിഷിങ്. 

എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം റിക്കാർഡ് ബുക്കിൽ രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 

200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. 

ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവ‌ളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു.

 തുടർന്നും ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ വിൽമയെ തേടിയെത്തി.


1961ൽ വിൽമയുടെ പിതാവു മരിച്ചു. 

1962-ൽ വിൽമ റുഡോൾഫ് ട്രാക്കിനോട് വിടപറഞ്ഞു. 

പിന്നീടു കുറച്ചുകാലം സ്കൂൾ ടീച്ചറായി ജോലി ചെയ്തു. 

2 തവണ വിവാഹിതയായ വിൽമയക്ക് 4 മക്കളുണ്ടായിരുന്നു. 1994  ജൂലൈയിൽ വിൽമയുടെ പ്രചോദനമായ അമ്മ മരിച്ചു. 

അതേ വർഷം മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ട വിൽമ നവംബർ 12നു സ്വവസതിയിൽ മരിച്ചു. 54 വയസ്സായിരുന്നു അന്നവർക്ക്. 


എഴുതിത്തള്ളിയവർക്ക് ചരിത്രം രചിക്കാനായിട്ടുണ്ടെങ്കിൽ നമുക്കും അതൊക്കെ സാധിക്കും. ആത്മവിശ്വാസത്തോടെ ചങ്കുറപ്പോടെ മുന്നേറുക. 

നെഗറ്റീവ് സ്ട്രോക്കുകളെ തിരിച്ചറിഞ്ഞ് പോസിറ്റീവ് സ്ട്രോക്കാക്കി മുന്നേറിയാൽ നിങ്ങളും നാളെയുടെ താരങ്ങളാവും.

ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students