Ban on Engineering Coleges @ Anna University
*ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ 76 എൻജിനിയറിങ് കോളേജുകൾക്ക് 2024-’2025 അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അണ്ണാ സർവകലാശാല നിയന്ത്രണമേർപ്പെടുത്തി.*
11 കോളേജുകൾ പൂട്ടിയേക്കും. ഇവിടെ പഠിക്കുന്ന വിദ്യാർഥികളെ മറ്റുകോളേജുകളിലേക്കു മാറ്റാൻ നിർദേശം നൽകും.
76 കോളേജുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് അണ്ണാ സർവകലാശാലയുടെ ഉത്തരവ്. ആവശ്യത്തിന് വിദ്യാർഥികളില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നിർദേശം. നിയന്ത്രണമേർപ്പെടുത്തുന്നതിനുമുമ്പ് സർവകലാശാല അധികൃതർ വരുന്ന ആഴ്ചകളിൽ ഒരിക്കൽക്കൂടി കോളേജുകളുടെ പ്രകടനം വിലയിരുത്തും.
കഴിഞ്ഞ അധ്യയനവർഷം 41 എൻജിനിയറിങ് കോളേജുകളിൽ വിദ്യാർഥിപ്രവേശനം പത്തുശതമാനത്തിൽത്താഴെ മാത്രമായിരുന്നു.പത്തുശതമാനത്തിൽ താഴെയുള്ള കോളേജുകൾ പൂട്ടാൻ വൈസ് ചാൻസലർ നിർദേശിച്ചിരുന്നെങ്കിലും സിൻഡിക്കേറ്റ് അഞ്ചുശതമാനത്തിൽത്താഴെ പ്രവേശനമുള്ള കോളേജുകൾക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. നിലവിൽ പൂട്ടലിന്റെ വക്കിലെത്തിയ 11 കോളേജുകൾ കഴിഞ്ഞ നാലുവർഷമായി അഞ്ചുശതമാനത്തിൽത്താഴെ മാത്രമേ പ്രവേശനം നടത്തിയിട്ടുള്ളൂവെന്ന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ ആർ. വേൽരാജ് പറഞ്ഞു.
എങ്കിലും ഈ വർഷം ജൂലായ് വരെ അവസ്ഥകൾ വിലയിരുത്തും. അവർ വിദ്യാർഥിപ്രവേശനനിരക്ക് കൂട്ടിയില്ലെങ്കിൽ ജൂലായിൽ അഫിലിയേഷൻ എടുത്തുകളയുമെന്നും വൈസ് ചാൻസലർ പറഞ്ഞു. മികച്ചപ്രകടനം കാഴ്ചവെക്കുന്ന എൻജിനിയറിങ് കോളേജുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) യാതൊരു ഉപാധികളുമില്ലാതെ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്.
അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് മതിയായ സീറ്റുകൾ തിരഞ്ഞെടുക്കാൻ അവസരവുമുണ്ടാകുന്നു. നിലവിൽ മോശം പ്രകടനം നടത്തി ഇപ്പോൾ നിയന്ത്രണങ്ങൾക്കു വിധേയമാകേണ്ടിവരുന്ന 76 കോളേജുകളുടെ സ്ഥിതി വരുംവർഷങ്ങളിൽ എന്താവുമെന്ന് അറിയാനാവില്ലെന്നും അതിനാൽ, ഇവിടെ പഠിക്കാൻ ചേരുന്നവർ പ്രത്യേകം കരുതിയിരിക്കണമെന്നും അധികൃതർ സൂചന നൽകി.
Comments
Post a Comment