Career as a Alopathy Doctor

 അലോപ്പതി ഡോക്ടറാകാൻ


ലോകത്തെ ഏറ്റവും മികച്ച കരിയർ ഏതെന്ന് ചോദിച്ചാൽ ഒന്നാമതായി ഉത്തരം പറഞ്ഞ് പോകുന്ന മേഖലയാണ് അലോപ്പതി ഡോക്ടറുടേതെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെയാണ്, വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ഈ കരിയര്‍ ആഗ്രഹിക്കുകയും ലക്ഷ്യപ്രാപ്തിക്കായി കഠിനപ്രയത്നം നടത്തുകയും ചെയ്യുന്നത്. 

എന്നാല്‍ മികച്ച കരിയറാണെന്ന ഒറ്റ കാരണത്താല്‍ ഒരു കരിയര്‍ ലക്ഷ്യമാക്കുന്നത് അഭിലഷണീയമല്ലെന്നത് എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണ്. 

നാം ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും അതിന് അനുയോജ്യമായ വ്യക്തിഗുണങ്ങള്‍ തനിക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇത്തരത്തിലുള്ള അന്വേഷണത്തിന്‍റെ അഭാവം മൂലമാണ് മികച്ച തൊഴിലുകളിൽ എത്തപ്പെടുന്നവരില്‍ പോലും ഒരു വിഭാഗം എപ്പോഴും അസന്തുഷ്ടരായി കാണപ്പെടുന്നത്. ഇക്കാര്യത്തില്‍ അലോപ്പതി ഡോക്ടറെന്ന കരിയറിലേക്ക് തിരിഞ്ഞവരും ഉണ്ട്.


അലോപ്പതി ഡോക്ടറുടെ തൊഴില്‍മേഖല:


അടിസ്ഥാന യോഗ്യതയായ എംബിബിഎസ് (Bachelor of Medicine & Bachelor of Surgery) പഠനത്തിനു ശേഷം ജനറല്‍ പ്രാക്ടീസ് ചെയ്യുന്നവരും ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം സ്പെഷലിസ്റ്റുകളായി ജോലി ചെയ്യുന്നവരും വീണ്ടും പഠിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രാക്ടീസ് ചെയ്യുന്നവരുമൊക്കെ ഈ മേഖലയിലുണ്ട്.

 ക്ലിനിക്കല്‍ അല്ലാത്ത വിഷയങ്ങളില്‍ പിജി പഠനത്തിനുശേഷം അധ്യാപകജോലി മാത്രമായി ചെയ്യുന്നവരുമുണ്ട്.

 പ്രാക്ടീസിംഗിന്‍റെ സ്വഭാവവും സ്പെഷ്യാലിറ്റിയുടെ വിഷയവുമനുസരിച്ച് തൊഴിലിന്‍റെ രീതി വ്യത്യസ്തമായിരിക്കുമെന്നര്‍ത്ഥം. 

വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ജോലി സമയവും രീതിയും സാഹചര്യങ്ങളും മനസ്സിലാക്കുന്നതിലൂടെ ഈ കരിയര്‍ തനിക്കനുയോജ്യമാണോയെന്ന അന്വേഷണം വിദ്യാര്‍ത്ഥികള്‍ക്ക് ആരംഭിക്കാവുന്നതാണ്.


പല സ്പെഷ്യാലിറ്റികളിലും തൊഴില്‍സമയം ക്ലിപ്തമല്ല. കുടുംബജീവിതത്തിനും സാമൂഹ്യജീവിതത്തിനും ലഭ്യമാകുന്ന സമയത്തെ ഇതു ബാധിച്ചേക്കാം.

 പക്ഷേ, സ്വന്തം കരിയറിനോട് തീവ്രമായ ഇഷ്ടമുള്ളവര്‍ക്ക് ഇതൊരു ന്യൂനതയായി തോന്നുകയുമില്ല.


മറ്റു കരിയര്‍ മേഖലകളെ അപേക്ഷിച്ച് പഠനത്തിനു വേണ്ടിവരുന്ന കാലയളവും ഓരോ ഘട്ടത്തിലും പ്രവേശനത്തിനായുള്ള മത്സരവും മെഡിക്കല്‍ രംഗത്ത് കൂടുതലാണ്.

 അതിനാല്‍ ദീര്‍ഘകാലം മത്സരബുദ്ധിയോടെ പഠനം നടത്താനുള്ള മാനസിക തയ്യാറെടുപ്പുണ്ടാകണം.


ഈ തൊഴില്‍മേഖലയെക്കുറിച്ചുള്ള വ്യക്തമായ അറിവും അതനുസരിച്ചുള്ള തയ്യാറെടുപ്പും വിദ്യാര്‍ത്ഥികള്‍ക്കു വേണമെന്നാണ് പറഞ്ഞ് വന്നത്. അത്തരത്തില്‍ മുന്നോട്ടുപോയാല്‍ മെഡിക്കല്‍ ഡോക്ടറുടെ കരിയര്‍ ആസ്വാദ്യകരവും ഉന്നതവുമാണെന്നതില്‍ സംശയിക്കേണ്ടതുമില്ല.


പഠനം:


അടിസ്ഥാന ബിരുദപഠനമായ എംബിബിഎസ് ഇന്‍റേണ്‍ഷിപ്പ് ഉള്‍പ്പെടെ അഞ്ചരവര്‍ഷത്തെ പഠനദൈര്‍ഘ്യമുള്ള ഒരു ബിരുദ കോഴ്സാണ്.

 ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50% മാര്‍ക്കോടെ പ്ലസ് ടു വിജയമാണ് യോഗ്യത.

 അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പൊതു പ്രവേശന പരീക്ഷയായ നീറ്റ് (NEET – National Eligibility cum Entrance Test) എഴുതിവേണം അഡ്മിഷന്‍ നേടാന്‍.

 എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടുവില്‍ 40% മാര്‍ക്ക് മതിയാവും. അംഗപരിമിതര്‍ക്കു 45% വും.


എംബിബിഎസ് ബിരുദത്തോടെ മെഡിക്കല്‍ പഠനം അവസാനിപ്പിക്കാവുന്ന സ്ഥിതിയല്ല ഇന്നത്തെ കാലത്തള്ളത്. കരിയറില്‍ മുന്നേറാന്‍ ബിരുദാനന്തര ബിരുദം അത്യന്താപേക്ഷിതമാണ്. മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ്, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ എന്നിവ പിജി തലത്തിലുണ്ട്. 


ജനറല്‍ മെഡിസിന്‍,

 ജനറല്‍ സര്‍ജറി,

 റേഡിയോ ഡയഗ്ണോസിസ്,

 ഡര്‍മറ്റോളജി,

 പീഡിയാട്രിക്സ്,

 ഗൈനക്കോളജി,

 അനസ്തീഷ്യ,

 സൈക്കാട്രി, 

കമ്യൂണിറ്റി മെഡിസിന്‍,

 പത്തോളജി,

 ഓഫ്ത്താല്‍മോളജി,

 ഇ.എന്‍.റ്റി., 

ചൈല്‍ഡ് ഹെല്‍ത്ത്,

 ഓര്‍ത്തോപീഡിക്സ്,

 ഫാര്‍മക്കോളജി,

 ഫോറന്‍സിക് മെഡിസിന്‍,

 ഫിസിയോളജി,

 അനാട്ടമി,

 മൈക്രോ ബയോളജി,

 റസ്പിറേറ്ററി മെഡിസിന്‍,

 റേഡിയോ തെറാപ്പി,

 ഫാമിലി മെഡിസിന്‍,

 എമര്‍ജന്‍സി മെഡിസിന്‍,

 ലാരിന്‍ജോളജി,

 ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍,

 ഫിസിക്കല്‍ മെഡിസിന്‍, 

പബ്ലിക് ഹെല്‍ത്ത് തുടങ്ങി നിരവധി സ്പെഷ്യാലിറ്റികൾ ഇന്നുണ്ട്

 

സ്പെഷ്യാലിറ്റി പഠനത്തിനു ശേഷം സൂപ്പര്‍ സ്പെഷ്യാലിറ്റി പിജി പഠനത്തിനും അവസരമുണ്ട്.

 കാര്‍ഡിയോളജി,

 ഗാസ്ട്രോ എന്‍ററോളജി,

 യൂറോളജി, 

ന്യൂറോളജി,

 നെഫ്രോളജി, 

പ്ലാസ്റ്റിക് സര്‍ജറി,

 ന്യൂറോ സര്‍ജറി,

 തൊറാസിക് സര്‍ജറി,

 ഓങ്കോളജി,

 ഹെമറ്റോളജി,

 ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍,

 ഹെപ്പറ്റോളജി 

തുടങ്ങി അമ്പതില്‍പ്പരം സൂപ്പര്‍ സ്പെഷ്യാലിറ്റി വിഷയങ്ങള്‍ ഇന്ത്യയില്‍ ഇന്നത്തെ കാലത്ത് ലഭ്യമാണ്.


മറ്റു വിഷയങ്ങളിലേതു പോലെ മെഡിസിനിലും ഗവേഷണത്തിലൂടെ Ph.D. നേടുവാനും അവസരമുണ്ട്.


ഡോക്ടർ പഠനം നടത്തി സിവിൽ സർവ്വീസിലേക്ക് തിരിയുന്നവരുമുണ്ട്.


നാഷനൽ മെഡിക്കല്‍ കൗണ്‍സില്‍:


രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉറപ്പുവരുത്തുവാനുള്ള ചുമതല നാഷനൽ മെഡിക്കല്‍ കൗണ്‍സിലിനാണ്. നേരത്തെ ഇത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) ആയിരുന്നു. കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്കുന്നതും നാഷണൽ മെഡിക്കൽ കൗണ്‍സിലാണ്. നാഷനൽ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരമുള്ള കോഴ്സുകള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കാവൂ. പിജി പഠനത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

 സ്ഥാപനത്തിനു മാത്രമല്ല, തിരഞ്ഞെടുത്ത കോഴ്സിനും മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരമുണ്ടെന്ന് ഉറപ്പു വരുത്തണം.


നീറ്റ്:


ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒറ്റ പ്രവേശന പരീക്ഷയാണു നീറ്റ്. എംബിബിഎസ് പ്രവേശനത്തിനും പിജി പഠനത്തിനും പ്രത്യേകം പ്രത്യേകം നീറ്റ് പരീക്ഷയുണ്ട്.

 എംബിബിഎസ് പ്രവേശനത്തിന് നീറ്റ് (യുജി) പരീക്ഷയാണുള്ളത്.


അഖിലേന്ത്യാ തലത്തില്‍ നീറ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. രാജ്യത്തെമ്പാടുമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15% ആള്‍ ഇന്ത്യാ ക്വോട്ടാ സീറ്റുകള്‍ ഈ റാങ്കിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓപ്ഷന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കും.


സംസ്ഥാനതലത്തില്‍ ലഭ്യമായ സീറ്റുകളിലേക്കും ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജുകള്‍ പോലെ നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന സ്ഥാപനങ്ങളിലെ സീറ്റുകളിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്കണം. നീറ്റ് റാങ്കിന്‍റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നല്കും.


ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും (AIIMS) പോണ്ടിച്ചേരിയിലെ ജിപ്മെറിലെയും പ്രവേശനം നീറ്റ് അടിസ്ഥാനമാക്കിയാണ്. പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. MCC കൗൺസലിങ്ങിലൂടെയാണ് സീറ്റ് ഫിൽ ചെയ്യുന്നത്.


പ്ലസ് ടു പഠനവും നീറ്റും:


സിലബസില്‍ വലിയ വ്യത്യാസമില്ലെങ്കിലും ചോദ്യങ്ങളുടെ ശൈലി, എണ്ണം, ഓരോ ചോദ്യത്തിനും ഉത്തരം നല്കാനുള്ള സമയം എന്നിവയിലൊക്കെ ഇവയുടെ പരീക്ഷകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ നീറ്റ് പഠനത്തിന് പ്രത്യേകമായി സമയം കണ്ടെത്തണം. മുന്‍കാല ചോദ്യപേപ്പറുകളും പരിശീലന ക്ലാസ്സുകളുമൊക്കെ പ്രയോജനം ചെയ്യും.


വ്യക്തിഗുണങ്ങള്‍:


ആതുര ശുശ്രൂഷയിലുള്ള താത്പര്യം, ആത്മവിശ്വാസം, പ്രൊഫഷണലിസം, സഹാനുഭൂതി, നീതിബോധം, ശാസ്ത്രാവബോധം എന്നിവയൊക്കെ അവശ്യ വ്യക്തിഗുണങ്ങളാണ്.

 മെഡിക്കല്‍ രംഗത്ത് സാങ്കേതിക വിദ്യയുടെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ടെക്നോളജിയോടുള്ള ആഭിമുഖ്യവും വലിയ തോതില്‍ ഗുണകരമാകും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students