നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)
എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനത്തിനുള്ള രാജ്യത്തെ ഏറ്റവുംവലിയ പരീക്ഷയാണ് നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്).
ഒട്ടേറെ കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ നീ റ്റ്അവസരമൊരുക്കുന്നു. മറ്റു മെഡിക്കൽ കോഴ്സുകളിലെയും മെഡിക്കൽ അനുബന്ധ കോഴ്സുകളിലെയും പ്രവേശനസാധ്യത നിർണയിക്കുന്നത് നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽനിന്ന് 180 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളുണ്ടാകും.
പ്ലസ്ടു തലത്തിലെ രണ്ടുവർഷത്തെ വിഷയങ്ങൾ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.
180 ചോദ്യങ്ങളുള്ള പരീക്ഷയിൽ ബയോളജിയിൽനിന്നാകും പകുതി ചോദ്യങ്ങൾ (90 എണ്ണം). പരമാവധി മാർക്കായ 720-ൽ 360 മാർക്കിനുള്ള ചോദ്യങ്ങൾ ഈ വിഷയത്തിൽ നിന്നാകും എന്ന് സാരം. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് കൂടുതൽ ശ്രദ്ധനൽകണം. മാത്രമല്ല ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്ക് ഇവിടെ സാധ്യത കുറവായതിനാൽ, അതു വഴി പിശകുവരുത്താനുള്ള സാധ്യത കുറവാണ്.
സിലബസ് അനുസരിച്ച് പഠിച്ച് തയ്യാറെടുക്കുന്ന വിദ്യാർഥിക്ക് ഈ ഭാഗത്തുനിന്ന് പരമാവധി മാർക്ക് നേടാൻ കഴിയും. മനസ്സിരുത്തി, ആശയം ഉൾക്കൊണ്ട്, ആവർത്തിച്ചുള്ള പഠനം വേണം. പക്ഷേ, ഇക്കാരണത്താൽ കെമിസ്ട്രി, ഫിസിക് ഭാഗങ്ങൾക്ക് പ്രാധാന്യം കുറവാണെന്ന് കരുതരുത്. രണ്ടിൽനിന്നും 45 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഫിസിക്സിൽനിന്നുള്ള 45 ചോദ്യങ്ങളിൽ ക്രിയചെയ്ത് ഉത്തരംകണ്ടെത്തേണ്ട വളരെയേറെ ചോദ്യങ്ങൾ ഉണ്ടായേക്കാം എന്നതിനാൽ അതിൽ ശോഭിക്കുന്നവർക്ക്, ആ ഭാഗത്തുനിന്ന് മികച്ച സ്കോർ നേടിയെടുക്കാൻ കഴിയും.
എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കൊപ്പം ആരോഗ്യമേഖലയിലെ അനുബന്ധ കോഴ്സുകളായ ആയുര്‍വേദ, സിദ്ധ, യുനാനി, കാര്‍ഷിക കോഴ്സുകളായ ബിഎസ്സി. അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ്, ഫിഷറീസ് എന്നിവയ്ക്കും അഡ്മിഷന്‍ നീറ്റ് റാങ്ക്ലിസ്റ്റില്‍നിന്നാണ്.
നീറ്റ് യോഗ്യതനേടുക എന്നത് ശ്രമകരമായ ഒരു കാര്യമല്ല. പരീക്ഷ എഴുതുന്നവരിൽ 50 ശതമാനം പേർക്ക് യോഗ്യത ലഭിക്കും. എന്നാൽ, യോഗ്യത ലഭിച്ചതുകൊണ്ട്, ആഗ്രഹിക്കുന്ന ഒരു എം.ബി.ബി. എസ്/ബി.ഡി.എസ്/മറ്റു കോഴ്സുകളിലെ സീറ്റ് ലഭിക്കണമെന്നില്ല. കാരണം ലഭ്യമായ സീറ്റുകളുടെ 9-10 ഇരട്ടിയോളം പേർക്ക് യോഗ്യത ലഭിക്കും. അതുകൊണ്ട് മികച്ച സ്കോർ തന്നെയാകണം ലക്ഷ്യം.
നിശ്ചിത മാർക്ക് മനസ്സിൽ കണ്ടുള്ള തയ്യാറെടുപ്പ് ഒഴിവാക്കണം. ഒരുവർഷത്തെ മാർക്ക് രീതി അടുത്തവർഷം അതേ രീതിയിൽ തുടരണമെന്നില്ല. ഉത്തരങ്ങൾ തെറ്റിച്ചാൽ മാർക്ക് നഷ്ടപ്പെടുമെന്നതിനാൽ ഊഹിച്ച് ഉത്തരം എഴുതരുത്.
ഒരു മാർക്ക്, റാങ്കിൽ വരുത്തുന്ന മാറ്റം കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്. പ്രത്യേകിച്ച്, മാർക്ക് കുറവാകുമ്പോൾ. ചുരുക്കത്തിൽ ഓരോ മാർക്കും വിലപ്പെട്ടതാണ്. ശരിയുത്തരം വഴി ലഭിച്ച നേട്ടം, ഊഹാപോഹം വഴി നഷ്ടപ്പെടാനുള്ള സാഹചര്യം സ്വയംസൃഷ്ടിക്കരുത്
Comments
Post a Comment